Thursday, June 30, 2011

കഥ

1
2 Buzz This
പെണ്‍ഭ്രൂണങ്ങള്‍



അബി അയൂബ്‌ അല്‍ അന്‍സാരി സ്ട്രിറ്റിലെ ഒരു കെട്ടിടത്തിലെ നാലാം നിലയിലുള്ള തന്റെ മുറിയുടെ ജനാലയ്ക്കല്‍ നില്‍ക്കുകയായിരുന്നു രമേശന്‍. ചുറ്റുമുള്ള കെട്ടിടങ്ങളുടെ ഔന്നത്യം അയാളുടെ ദൂരക്കാഴ്ചയ്ക്ക്‌ വേലികെട്ടിയെങ്കിലും താഴെ കുട്ടികള്‍ പന്തുകളിക്കുന്നതിന്റെ ഉയരക്കാഴ്ച വേണ്ടുവോളം ലഭിച്ചുകൊണ്ടിരുന്നു.
ഷാര സല്‍മാന്‍ ബിന്‍ ബുഹാരിയേയും ഷാര റയിലിനെയും ബന്ധിപ്പിക്കുന്ന തിരക്ക്‌ കുറഞ്ഞൊരു തെരുവാണ്‌ അബി അയൂബ്‌ അല്‍ അന്‍സാരി.അവിടെ അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടും ചടുലതയോടും കൂടി കുട്ടികള്‍ പന്തിന്‌ പിന്നാലെ പാഞ്ഞുകൊണ്ടിരുന്നു.അന്നേരം അതുവഴി വന്ന വാഹനങ്ങള്‍ വേഗത കുറക്കുകയോ പലപ്പോഴും നിത്തുകയോ ചെയ്തുകൊണ്ടാണ്‌ ആ തെരുവ്‌ കടന്നുപോയതെങ്കിലും അയാളെ, കുട്ടികളെ സംബന്ധിക്കുന്ന കേരളിയമായൊരു സവിശേഷ ഉത്‌കണ്ഠ ബാധിച്ചു. ആ ബാധാവേശത്തില്‍ താഴേക്ക്‌ മനസ്സ്‌ കുര്‍പ്പിച്ചു നിന്ന അയാളില്‍ ഉറങ്ങിക്കിടന്ന ഒരച്ഛന്‍ ഉണരുകയും ഉത്‌കണ്ഠ കലര്‍ന്ന ഒരു ഗൂഢാനന്ദത്തിലേക്ക്‌ അയാള്‍ വഴുതുകയും ചെയ്തു.
തെരുവ്‌ വിളക്കുകള്‍ തെളിയുകയും കുട്ടികള്‍ അവരുടെ പാര്‍പ്പിടങ്ങളിലേക്ക്‌ പോകുകയും ചെയ്‌തെങ്കിലും അയാള്‍ മുകുന്ദന്‍ വരുന്നതുവരെ അവിടെത്തന്നെ നിന്നു.മുകുന്ദന്‍ വന്നപ്പോള്‍ അയാള്‍ അടുക്കളയില്‍ പോയി കാപ്പി തയ്യാറാക്കി. നല്ല മണവും രുചിയുമുള്ള ആ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മുകുന്ദന്‍ പറഞ്ഞു.
'ലതികയ്ക്ക്‌ അബോര്‍ഷനായി'
മറ്റേതോ ചിന്തയുടെ കുടുക്കിലായതിനാല്‍ രമേശനത്‌ വ്യക്തമായി കേല്‍ക്കാനായില്ല.
'എന്ത്‌? എന്തുണ്ടായി?'അയാള്‍ ചോദിച്ചു.
'ലതികയ്ക്ക്‌ അബോര്‍ഷനായി'
രമേശന്‍ ചുണ്ടോടടുപ്പിച്ച കപ്പിന്‌ മുകളിലൂടെ മുകുന്ദനെ നോക്കി. ഒളിക്കാന്‍ എത്ര ശ്രമിച്ചിട്ടും പുറത്തേക്ക്‌ പ്രസരിക്കുന്ന ഒരാനന്ദത്തിന്റെ പ്രഭ മുകുന്ദന്റെ മുഖത്ത്‌ മിന്നി മറയുന്നത്‌, അതിശയത്തോടെ അയാള്‍ കണ്ടു.പക്ഷേ തുടര്‍ന്നെന്തെങ്കിലും ചോദിക്കുന്നതിന്‌ മുന്‍പ്‌ മുകുന്ദന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു. അയാളതെടുത്ത്‌ ഹ്രസ്വമായി സംസാരിച്ചിട്ട്‌ ഇതാ വരുന്നുവെന്ന് പറഞ്ഞ്‌ പുറത്തേക്ക്‌ പോയി.
സ്വന്തം ഭാര്യയുടെ ഗര്‍ഭമലസിയെന്ന് പറയുമ്പോള്‍ ഒരാള്‍ക്ക്‌ സന്തോഷം തോന്നുക രമേശനത്‌ വിചിത്രമായി തോന്നി.
ഇനിയൊരുവേള ആ ഭാവം സാന്തോഷമല്ലാതെ മറ്റെന്തെങ്കിലും വികാരമാണോ?
ദുഃഖം, നിരാശ അങ്ങനെയെന്തെങ്കിലും...
അല്ല അത്‌ സന്തോഷം തന്നെയാണ്‌. അയാള്‍ ഉറപ്പിച്ചു. തുടര്‍ന്ന് ആ സന്തോഷത്തിന്റെ സാധ്യതയുള്ള കാരണങ്ങളിലൂടെ മനസ്സഴിച്ചുവിട്ടു.
ഭ്രൂണത്തിന്‌ വളര്‍ച്ചക്കുറവ്‌,മറ്റു പ്രശ്നങ്ങളില്ലാതെ അത്‌ അഴിഞ്ഞുപോയത്‌,
അല്ലെങ്കില്‍ ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണം ഇനിയും കാരണങ്ങള്‍ കണ്ടെത്താം
'പാവം മുകുന്ദന്‍' അയാള്‍ക്ക്‌ മുകുന്ദനോട്‌ അനുഭാവം തോന്നി.എന്നാല്‍ അടുത്ത നിമിഷം നേരിയതും എന്നാല്‍ തടഞ്ഞു നിര്‍ത്താനാവാത്തതുമായൊരു സംശയത്തിന്റെ ആഴത്തിലേക്ക്‌ അയാളുടെ മനസ്സ്‌ ഇടിഞ്ഞു വീണു.
പെണ്‍ഭ്രൂണമെന്ന് തിരിച്ചറിഞ്ഞതിനു ശേഷം, മുകുന്ദന്റെ ആവശ്യപ്രകാരം നടത്തിയൊരു ഗര്‍ഭഛിദ്രം, അതിന്റെ പ്രശ്നരഹിത സമാപ്തി! മുകുന്ദന്റെ ആദ്യ കുട്ടി പെണ്ണാണല്ലോ!
രമേശന്‌ സ്വന്തം കണ്ടുപിടിത്തത്തില്‍ അത്ഭുതം തോന്നി.
മുകുന്ദന്‍ അങ്ങനെ ചെയ്യുമോ? ഒരിക്കലും ഇല്ല.അയാളിലെ സ്നേഹിതന്‍ മുകുന്ദന്‌ വക്കലത്ത്‌ പറഞ്ഞ്‌ സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സംശയത്തിന്റെ ഇരുണ്ട ആഴത്തില്‍ മനസ്സ്‌ കുടുങ്ങിക്കിടന്നപ്പോള്‍ അയാള്‍ വീണ്ടും ജനലിനരുകില്‍ പോയിനിന്നു.
അവധിക്ക്‌ നാട്ടിലേക്ക്‌ മുകുന്ദനെ യാത്രയാക്കി വന്നതിനു ശേഷമുള്ള ഏകരൂപവും സംഭവരഹിതവുമായ ദിവസങ്ങളില്‍ രമേശന്‌ മടുപ്പും നിരാശയും തോന്നി.മനസ്സ്‌ എന്തിനോ വേണ്ടി കൊതിക്കുന്നതായി അയാള്‍ക്ക്‌ തോന്നി.അതുകൊണ്ടാവണം ഒരു ബ്രേക്കിംഗ്‌ ന്യൂസിനു വേണ്ടി ഒഴിവ്‌വേളകളില്‍ അയാള്‍ ടിവിക്ക്‌ മുന്നില്‍ തപസ്സിരിക്കാന്‍ തുടങ്ങിയത്‌. തീവ്രവാദി ആക്രമണങ്ങള്‍, പെണ്‍വാണിഭം, ബലത്സംഗം എന്നിവ പോലെ നിത്യസംഭവങ്ങളകയാല്‍ അതിന്റെ ത്രില്ല് പോയെന്ന് അയാള്‍ തിരിച്ചറിയുകയും ടിവി ഒരു ഉപയോഗശൂന്യമായ ഉപകരണമാണെന്ന് വിധിയെഴുതുകയും ചെയ്തു. എന്നാല്‍ ഒരു സംഘം സ്ത്രികള്‍, ഒരു കുറ്റവാളിയെ കോടതിമുറിയില്‍ വച്ച്‌ കൊലപ്പെടുത്തിയതും ഒരു സ്ത്രിയെ മാനഭംഗപ്പെടുത്തി കൊലചെയ്തതില്‍ പ്രതിഷേധിച്ച്‌, ഒരു ഡസന്‍ സ്ത്രികള്‍ സേനാ ആസ്ഥാനത്തേക്ക്‌ നഗ്നരായി മാര്‍ച്ച്‌ ചെയ്തതും റിപോട്ട്‌ ചെയ്തതോടെ അയാള്‍ ടിവി സെറ്റ്‌ പൊടിതട്ടി വൃത്തിയാക്കുകയും അതിനുമേലൊരു പ്രതിക്ഷ അര്‍പ്പിക്കുകയും ചെയ്തു.
ഇതിനിടയില്‍ നാട്ടില്‍ നിന്നും വളരെ സന്തോഷത്തോടെ മടങ്ങിവന്ന മുകുന്ദന്‍, കുറെ ദിവസങ്ങള്‍ക്ക്‌ ശേഷം ഒരു വിഷാദരോഗിയെപ്പോലെ ഉള്‍വലിയുന്നതും വീണ്ടും കുറെ ദിവസങ്ങള്‍ക്ക്‌ ശേഷം പഴയ പ്രസരിപ്പ്‌ വീണ്ടെടുത്തതും രമേശന്‍ ശ്രദ്ധിച്ചെങ്കിലും അതിന്റെ ഹേതു ഊഹിക്കാനായില്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തിയതാവാം ഈ സന്തോഷത്തിന്റെ ഹേതുവെന്ന് ഓഫീസിലെ പ്രകാശന്‍ പറഞ്ഞത്‌ മുഖവിലയ്ക്കെടുക്കാന്‍ രമേശന്‍ കുട്ടാക്കിയില്ല. തന്റെ സംശങ്ങളെ അത്രത്തോളമെത്തിക്കാന്‍ രമേശനിലെ സുഹൃത്ത്‌ ആദ്യമൊന്നും സമ്മതിച്ചില്ല.മനുഷ്യര്‍ക്ക്‌ സന്തോഷിക്കാന്‍ മറ്റ്‌ എന്തെല്ലാം സംഗതികളുണ്ട്‌ എന്നതായിരുന്നു അയാളുടെ യുക്തി പക്ഷേ ആ യുക്തിവിചാരത്തിന്‌ അധികമൊന്നും പിടിച്ചുനില്‍ക്കായില്ല.പ്രകാശന്റെ വാക്കുകളുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മ അതിന്റെ ചുവട്‌ മാന്തിക്കൊണ്ടിരുന്നു.പൊറുതിമുട്ടിയപ്പോള്‍ ഇനി മുകുന്ദനെ കാണുമ്പോള്‍ ആ സന്തോഷഹേതുവെന്തെന്ന് ചോദിച്ചറിയാന്‍ അയാള്‍ തീരുമാനിച്ചു.പക്ഷെ ഒഫീസ്‌ തിരക്കുകളില്‍ ഉരഞ്ഞ്‌ ആ തീരുമാനത്തിന്റെ മൂര്‍ച്ചകുറഞ്ഞപ്പോള്‍ അയാള്‍ അത്‌ മറന്നു. ഇതിനിടയില്‍ പലപ്പോഴും കണ്ടുമുട്ടുകയും ദീര്‍ഘനേരം ഒന്നിച്ചു ചിലവഴിക്കുകയും ചെയ്തെങ്കിലും ആ മറവി മാസങ്ങള്‍ക്ക്‌ ശേഷം മുകുന്ദന്റെ ഫോണ്‍ വരുന്നതു വരെ തുടര്‍ന്നു.
'ലതിക പ്രസവിച്ചു, ആണ്‍കുഞ്ഞ്‌' മുകുന്ദന്റെ ശബ്ദം ഫോണിലൂടെ കേള്‍ക്കുമ്പോള്‍,
നീണ്ട ഇടവേളയ്ക്ക്‌ ശേഷം ലോകത്ത്‌ ആദ്യമായി പിറന്ന ആണ്‍കുഞ്ഞിന്റെ അച്ഛന്റേതെന്ന് തോന്നിക്കുന്ന ഒരഭിമാനവും സംതൃപ്തിയും ആ വാക്കുകളിലുണ്ടായിരുന്നതായി രമേശന്‌ തോന്നി. തുടര്‍ന്ന് മുകുന്ദനെ അഭിനന്ദിച്ചു സംഭാഷണം അവസാനിപ്പിച്ചെങ്കിലും അയാള്‍ക്ക്‌ മുകുന്ദനെ സംബന്ധിച്ചുണ്ടായിരുന്ന സംശയത്തിന്റെ വേരുകള്‍ പുതിയ ആഴങ്ങള്‍ തേടി, ബാക്കി നിന്നു.
ഋതു ചൂടില്‍ നിന്നും തണുപ്പിലേക്കും വീണ്ടും ചൂടിലേക്കും കടന്നു പോകുമ്പോള്‍, ഐഹിക ദുഃഖങ്ങളില്‍ മുങ്ങിത്താണ്‌ സുഖം ഒരു മിഥ്യയാണെന്ന്, രമേശന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ മുകുന്ദന്റെ രണ്ടാമത്തെ കുട്ടിയ്ക്ക്‌ ബുദ്ധിമാന്ദ്യമുണ്ടെന്നറിഞ്ഞത്‌ മുതല്‍ തന്റെ സൌഖ്യാവസ്ഥകള്‍ മുകുന്ദന്റേതിനെക്കാള്‍ എത്രയോ മെച്ചമാണെന്ന് കണ്ടെത്തി,മുകുന്ദനുവേണ്ടി അയാള്‍ ആശ്വാസവാക്കുകള്‍ കരുതാന്‍ തുടങ്ങി.
വീണ്ടും മുകുന്ദന്‍ നട്ടില്‍ പോയപ്പോള്‍ അയാളോടൊപ്പം ചിലവഴിച്ച്കിരുന്ന സമയം രമേശന്‌ മിച്ചമായി. ആ മിച്ചസമയത്തില്‍ ടിവിയില്‍ പുതിയ ചാനലുകള്‍ തേടിയുള്ള യാത്രയില്‍ അനിമല്‍ പ്ലാനറ്റ്‌ അയാളുടെ ഹൃദയം കവരുകയും പിന്നിടത്‌ ഒരു വികാരവും ശീലവുമാകുകയും ചെയ്തു.ആ ശീലം മുകുന്ദന്‍ മടങ്ങി വന്നതിനുശേഷവും തുടര്‍ന്നു. ആ തുടര്‍ച്ചയ്ക്കൊടുവില്‍ കടുവകളെക്കുറിച്ചുള്ള ഒരു ഡോക്കുമെന്റെറി കണ്ടിരിക്കുമ്പോഴാണ്‌, നിശ്ശബ്ദവും യാന്ത്രികവുമായി മുകുന്ദന്‍ പുറത്തുനിന്ന കടന്ന് വന്നത്‌. ആ വരവിലെ പന്തികേട്‌ ഗ്രഹിച്ചെങ്കിലും രമേശനെന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ്‌ മുകുന്ദന്‍ പറഞ്ഞു.
'ലതിക പ്രസവിച്ചു പെണ്‍കുഞ്ഞ്‌'
ആ വാക്കുകളിലാകെ വ്യാപിച്ചു നിന്ന കടുത്ത നിരാശയുടേയും കോപത്തിന്റേയും അനന്തവിസ്തൃതിക്കു മുന്നില്‍ എന്തും അപ്രസക്തവും ബുദ്ധിശൂന്യവുമാകുമെന്ന് രമേശന്‍ ഭയന്നു. എങ്കിലും അയാള്‍ ചോദിച്ചു.
'അമ്മയും കുഞ്ഞും സുഖമായിക്കുന്നില്ലേ?'
മുകുന്ദന്‍ മൂളുക മാത്രം ചെയ്തു.ഒരു നിശ്ശബ്ദ ചലച്ചിത്രം പോലെ ഏതാനും നിമിഷങ്ങള്‍ കൂടി കടന്നു പോയതിനൊടുവില്‍ മുകുന്ദന്‍ വന്നതുപോലെ മടങ്ങി.
രമേശന്‍ വീണ്ടും ടിവിയ്ക്ക്‌ മുന്നില്‍ ഇരിക്കുകയും മുകുന്ദനെ മറക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ ശ്രമത്തിനിടയില്‍ കടുവകള്‍ക്ക്‌ എന്ത്‌ അഴകും കരുത്തുമാണെന്ന് അയാള്‍ അതിശയിച്ചു. ആ അതിശയത്തിനിടയിലെപ്പോഴോ തന്റെ ഒരോ കോശത്തിലും പ്രബലവും എന്നാല്‍ വേദനാരഹിതവുമായൊരു ആഗ്നേയശക്തി പ്രസരിക്കുന്നതായി അയാള്‍ക്ക്‌ തോന്നുകയും അത്‌ ഉള്ളിലെ ഒരു ബിന്ദുവിലേക്ക്‌ തന്റെ ശരീരം വലിച്ച്‌ ചുരുക്കുന്നത്‌ ഭയത്തോടെ അറിയുകയും ചെയ്തു. തുടര്‍ന്ന് ശരീര വളര്‍ച്ചയുടെ പടവുകള്‍ ഒരോന്നായി ഇറങ്ങി അയാളോരു നവജാതശിശുവായി. ലോകത്തിന്റെ ഹൃദയശൂന്യതയിലേക്ക്‌ കണ്ണ്‍ തുറക്കാന്‍ മടിക്കുന്ന ഒരു പെണ്‍കുഞ്ഞ്‌!.
അതെസമയം ടിവി സ്ക്രിനിലെ കടുവയുടെ മൂക്കിന്റെ ഇക്സ്ട്രിം ക്ലോസ്സപ്പില്‍ നിന്നും ക്യാമറക്കണ്ണ്‍ പിന്‍വലിയുമ്പോള്‍ വെളിവായ കടുവാമുഖത്തിന്‌ മുകുന്ദന്റെ മുഖത്തോട്‌ അതിശയിപ്പിക്കുന്ന ഒരു വിചിത്ര സാദൃശ്യം ഉണ്ടായി. ആ ജീവി സ്ക്രിനിന്‌ പുറത്ത്‌ ഒരു ഇരയുടെ സാമീപ്യം തിരിച്ചറിഞ്ഞ്‌ ജാഗരൂകനായി, നൈസര്‍ഗീക വാസനയാല്‍ ശരീരസ്ഥിതി ലാഘവപ്പെടുത്തി, മുന്‍കാലുകള്‍ നീട്ടി, ഉടല്‍ പിന്നിലേക്ക്‌ വലിച്ച്‌ മുന്നോട്ട്‌ കുതിക്കാന്‍ പാകത്തിന്‌ ശരീരം കൂര്‍പ്പിച്ചു നിന്നു. അന്നേരം പെട്ടെന്നുണ്ടായ ഭയത്തിന്റെ ആക്രമണത്തില്‍ സ്ഥലകാലങ്ങളിലേക്ക്‌ വീണ രമേശന്‍ തുടര്‍ന്ന് മുകുന്ദന്റെ പെണ്‍മക്കളെയോര്‍ത്ത്‌ വ്യസനിക്കാന്‍ തുടങ്ങി.

No comments: